മറ്റൊരു പ്രണയ കഥ

മറ്റൊരു പ്രണയ കഥ

2026-01-20 • romantic, love, breakup
Go Back

ചില പ്രണയങ്ങൾ നദികൾ പോലെയാണ്, ഒരേ കടലിൽ ചേരാൻ ഒഴുകുന്നവ. എന്നാൽ മറ്റു ചില പ്രണയങ്ങൾ ചക്രവാളം പോലെയാണ്, ആകാശവും ഭൂമിയും തൊട്ടുരുമ്മി നിൽക്കുന്നുവെന്ന് തോന്നും, പക്ഷേ അവ ഒരിക്കലും ഒന്നാകുന്നില്ല. സിദ്ധാർത്ഥിൻ്റെയും ഗായത്രിയുടെയും കഥ അത്തരത്തിലൊന്നായിരുന്നു. ഭൂപടങ്ങളിൽ രേഖപ്പെടുത്താത്ത, അവർക്ക് മാത്രം അറിയാവുന്ന ഒരിടത്തായിരുന്നു അവരുടെ പ്രണയവും.

അവസാനത്തെ അത്താഴം

വയനാട് ചുരത്തിൻ്റെ ഒമ്പതാം വളവും പിന്നിട്ട് ലക്കിടിയിലെത്തും മുൻപേ, കോടമഞ്ഞ് ഒരു വെളുത്ത സമുദ്രം പോലെ താഴേക്ക് ഒഴുകിയിറങ്ങുന്ന വിജനമായ ഒരിടം. സമയം വൈകുന്നേരം ആറുമണി കഴിഞ്ഞിരിക്കുന്നു. പകൽവെളിച്ചം വഴിമാറാൻ മടിച്ചുനിൽക്കുന്ന ആ സന്ധ്യാസമയത്ത്, തണുപ്പ് സൂചികൾ പോലെ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. റോഡരികിലെ ഒരു വലിയ പാറക്കെട്ടിനോട് ചേർന്ന് സിദ്ധാർത്ഥിൻ്റെ പഴയ, നിറം മങ്ങിയ മഹീന്ദ്ര ജീപ്പ് നിർത്തിയിട്ടിരിക്കുന്നു. ചുറ്റും കനത്ത നിശബ്ദത മാത്രം. ഇടയ്ക്കിടെ ചീവീടുകളുടെ കരച്ചിൽ ആ നിശബ്ദതയെ മുറിവേൽപ്പിക്കുന്നുണ്ട്. ജീപ്പിൻ്റെ ബോണറ്റിൽ, ആ വന്യമായ പ്രകൃതിക്ക് ഒട്ടും ഇണങ്ങാത്ത ഒരു കാഴ്ചയുണ്ടായിരുന്നു. ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക്. അതിലൊരു മെഴുകുതിരി കാറ്റിൽ അണയാതെ കഷ്ടപ്പെട്ട് പിടിച്ചുനിൽക്കുന്നു. ആ മെഴുകുതിരിയുടെ മഞ്ഞ വെളിച്ചത്തിൽ, കേക്കിന് മുകളിൽ വെള്ള ക്രീം കൊണ്ട് എഴുതിയ അക്ഷരങ്ങൾ തെളിഞ്ഞു കണ്ടു. എഴുതിയ കൈകൾ വിറച്ചിട്ടുണ്ടാവണം, അക്ഷരങ്ങൾ ആകെ പതറി നിന്നിരുന്നു "Happy Breakup" (ഹാപ്പി ബ്രേക്കപ്പ്). ഗായത്രി ജീപ്പിൻ്റെ വശത്ത് കൈകെട്ടി നിൽക്കുകയാണ്. അവളുടെ നീളം കുറഞ്ഞ മുടി കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു. സാധാരണ അവൾ അത് ചിലങ്കയുള്ള ഒരു റബ്ബർ ബാൻഡ് കൊണ്ട് കെട്ടിവെക്കാറാണ് പതിവ്. പക്ഷേ ഇന്ന് അവൾ അത് സ്വതന്ത്രമായി വിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ നനവില്ല. ഒരു തുള്ളി കണ്ണീർ പോലും ആ കവിളിലൂടെ ഒഴുകുന്നില്ല. പകരം, ഒരു വലിയ യുദ്ധം കഴിഞ്ഞ്, ജയമാണോ തോൽവിയാണോ എന്ന് തിരിച്ചറിയാനാവാതെ മരവിച്ചുപോയ ഒരു പടയാളിയുടെ ശാന്തതയായിരുന്നു. "ഇത് വല്ലാത്തൊരു വിരോധാഭാസമാണ് സിദ്ധൂ..." ഗായത്രി പറഞ്ഞു. അവളുടെ ശബ്ദം കാറ്റിൽ നേർത്തു പോയി. "നമ്മൾ കരയേണ്ട സമയമല്ലേ ഇത്? സിനിമയിലൊക്കെ കാണുന്നതുപോലെ, കെട്ടിപ്പിടിച്ച്, 'എന്നെ വിട്ടുപോകല്ലേ' എന്ന് പറഞ്ഞ് അലമുറയിട്ട് കരയേണ്ട സമയം?" സിദ്ധാർത്ഥ് ജീപ്പിൻ്റെ ബോണറ്റിൽ ചാരിയിരുന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. പകരം, ആ മെഴുകുതിരി നാളത്തിലേക്ക് തന്നെ നോക്കിയിരുന്നു. അവൻ്റെ കണ്ണടയിൽ ആ തീനാളം പ്രതിഫലിച്ചു.

"നമ്മൾ സിനിമയിലല്ലല്ലോ ഗായത്രി. ജീവിതത്തിലല്ലേ,"

സിദ്ധാർത്ഥ് മെല്ലെ ചിരിച്ചു. ആ ചിരിയിൽ പരിഹാസമില്ലായിരുന്നു, നിസ്സഹായത മാത്രം. "ഇവിടെ നിലവിളിച്ചാൽ കേൾക്കാൻ നമ്മൾ രണ്ടുപേരല്ലാതെ വേറെ ആരുമില്ല. ഈ മരങ്ങളും മഞ്ഞും മാത്രം. പിന്നെ, കരഞ്ഞാൽ തീരുന്ന സങ്കടമേ നമുക്കുള്ളൂ എങ്കിൽ, നമ്മൾ എന്നേ പിരിയുമായിരുന്നു. ഇതിത്തിരി ആഴമുള്ള മുറിവാണ്." ഗായത്രി കേക്ക് മുറിക്കാൻ കത്തി കയ്യിലെടുത്തു. കത്തി താഴേക്ക് അമരുമ്പോൾ അവളുടെ കൈ വിറച്ചു. അത് തണുപ്പുകൊണ്ടായിരുന്നില്ല. മൂന്ന് വർഷത്തെ ഓർമ്മകളെയാണ് താൻ മുറിച്ചുമാറ്റുന്നത് എന്ന തിരിച്ചറിവ് അവളിലുണ്ടായിരുന്നു. ആദ്യത്തെ കഷ്ണം അവൾ അവന് നീട്ടി. "ഇത്... എൻ്റെ ഭ്രാന്തുകളെ സ്നേഹിച്ചതിന്. ലോകം മുഴുവൻ എന്നെ 'അലവലാതി' എന്ന് വിളിച്ചപ്പോൾ, എന്നെ 'സഞ്ചാരി' എന്ന് വിളിച്ചതിന്." - അവൾ ചിരിച്ചു. സിദ്ധാർത്ഥ് അത് വാങ്ങി. അവൻ്റെ വിരലുകൾ അവളുടെ വിരലുകളിൽ തൊട്ടു. ആ സ്പർശനത്തിൽ ആയിരം വാക്കുകളുണ്ടായിരുന്നു. അവൻ തിരിച്ചൊരു കഷ്ണം അവൾക്ക് കൊടുത്തു. "ഇത്... എന്നെ ഞാനായിരിക്കാൻ അനുവദിച്ചതിന്. എൻ്റെ നിശബ്ദതയെ ഭയക്കാത്തതിന്. എൻ്റെ വേരുകളെ അറുത്തുമാറ്റാൻ ശ്രമിക്കാത്തതിന്." അവർ കേക്ക് കഴിച്ചു. ലോകത്തിലെ ഏറ്റവും രുചിയുള്ള കേക്കിന് അന്ന് കയ്പ്പുരസമായിരുന്നു. തൊണ്ടയിൽ എന്തോ തടയുന്നതുപോലെ. ഓരോ ഉരുളയും ഇറക്കാൻ അവർ പാടുപെട്ടു. "നാളെ ഈ സമയം..." ഗായത്രി മുകളിലേക്ക് നോക്കി. ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങിയിരുന്നു. "ഞാൻ ഡൽഹിയിലേക്കുള്ള ട്രെയിനിലായിരിക്കും. ഒരുപക്ഷേ ആഗ്രയിലോ, വാരണാസിയിലോ ഒക്കെ അലയുകയായിരിക്കും. നീ നിൻ്റെ സ്കൂളിലെ കുട്ടികൾക്ക് കണക്ക് പഠിപ്പിക്കുകയായിരിക്കും." "അതെ," സിദ്ധാർത്ഥ് തലയാട്ടി. "രണ്ടും രണ്ട് ഗ്രഹങ്ങൾ." "നീ കാത്തിരിക്കുമോ സിദ്ധൂ?" അവൾ പെട്ടെന്ന് ചോദിച്ചു.

ആ ചോദ്യം ആ മഞ്ഞിൽ തങ്ങിനിന്നു. അതൊരു പ്രതീക്ഷയല്ലായിരുന്നു, മറിച്ച് വെറുമൊരു ചോദ്യം മാത്രം. സിദ്ധാർത്ഥ് അവളെ നോക്കി. ആ നോട്ടത്തിൽ കള്ളങ്ങളില്ലായിരുന്നു. "ഇല്ല ഗായത്രി. ഞാൻ കാത്തിരിക്കില്ല." അവൻ പച്ചയായ സത്യം പറഞ്ഞു. "കാത്തിരുന്നാൽ അത് പ്രതീക്ഷയാകും. ഓരോ ഫോൺ കോളിനും, ഓരോ മെസ്സേജിനും വേണ്ടി ഞാൻ കാത്തിരിക്കും. നീ വിളിക്കാത്തപ്പോൾ എനിക്ക് നിരാശ വരും, പിന്നെ ദേഷ്യം വരും. നമ്മൾ തമ്മിലുള്ള ഈ ഭംഗി, അത് നശിച്ചുപോകും. അതുകൊണ്ട് ഞാൻ കാത്തിരിക്കില്ല. പക്ഷേ... ഞാൻ ഓർക്കും. എന്നും. ഓരോ മഴയിലും, ഓരോ മഞ്ഞുകാലത്തും." അതായിരുന്നു സിദ്ധാർത്ഥ്. ഒരിക്കലും കള്ളം പറയാത്തവൻ. ഗായത്രിക്ക് അതറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് അവൾ അവനെ ഇത്രമേൽ സ്നേഹിച്ചതും. “എന്താണല്ലേ, നിൻ്റെ വാക്കുകൾ എഴുതി വിറ്റാൽ ചിലപ്പോൾ പൈങ്കിളി നോവലുകളും കഥകളും വായിക്കുന്ന പിള്ളേർക്കിടയിൽ ഫേമസ് ആവാം” - ഗായത്രി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “ബോറായി അല്ലെ” - സിദ്ധാർഥ് ചോദിച്ചു. “ചെറുതായിട്ട്” - ഗായത്രി അവനെ തന്നെ നോക്കി നിന്നു. വല്ലാത്തൊരു നെഞ്ചിടച്ചിൽ അവർക്കിരുവർക്കും ഉള്ള പോലെ തോന്നി.

മഴ വന്ന വഴിയേ

(മൂന്ന് വർഷം മുമ്പ്)

തിരുനെല്ലി കവലയിലെ ചന്ദ്രൻ ചേട്ടൻ്റെ പഴയ ചായക്കട. പുറത്ത് കർക്കിടകത്തിൻ്റെ കലി മുഴുവൻ തീർക്കുന്ന പേമാരി തിമിർത്തു പെയ്യുകയാണ്. ഓടിട്ട മേൽക്കൂരയിൽ മഴ വീഴുന്ന ശബ്ദം കാരണം തൊട്ടത്തിരിക്കുന്നവർ പറയുന്നത് പോലും കേൾക്കാൻ പ്രയാസമാണ്. വൈകുന്നേരത്തെ മങ്ങിയ വെളിച്ചത്തിൽ, ചായക്കടയുടെ മൂലയിലുള്ള ബെഞ്ചിൽ സിദ്ധാർത്ഥ് ഇരിക്കുന്നുണ്ടായിരുന്നു. മുന്നിലെ ഗ്ലാസ്സിൽ ആവി പറക്കുന്ന ചായ. കയ്യിലൊരു പുസ്തകം. സ്ഥിരം വരുന്ന ആളായതുകൊണ്ട് ചന്ദ്രൻ ചേട്ടനോ മറ്റ് നാട്ടുകാരോ അവനെ ശല്യപ്പെടുത്താറില്ല. സിദ്ധാർത്ഥിന് ആ നിശബ്ദതയും, മഴയുടെ സംഗീതവും, പുസ്തകത്തിലെ അക്ഷരങ്ങളും മതിയായിരുന്നു ആ ദിവസത്തെ പൂർത്തിയാക്കാൻ. അവൻ ആൾക്കൂട്ടത്തിൽ തനിയെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവനാണ്; ഒരു 'അഗോറാഫോബിക്' എന്ന് അവൻ അവനെ തന്നെ സ്വയം വിളിച്ചു. പെട്ടെന്നാണ് കടയുടെ മുൻവശത്തെ ടാർപ്പായ വകഞ്ഞുമാറ്റി ഒരാൾ അകത്തേക്ക് പാഞ്ഞു കയറിയത്. കാറ്റിൻ്റെ വേഗതയോടെ വന്ന ആ വരവിൽ കടയിലെ വർത്തമാനങ്ങൾ ഒന്ന് നിലച്ചു. നനഞ്ഞു കുതിർന്ന ഒരു പെൺകുട്ടി. ഗായത്രി. തോളിൽ സ്വന്തം ശരീരത്തേക്കാൾ വലിപ്പമുള്ള ഒരു മിലിറ്ററി ഗ്രീൻ ബാക്ക്പാക്ക്. ജീൻസും ടീഷർട്ടും ചെളിയിൽ കുളിച്ചിരിക്കുന്നു. മുടിയിൽ നിന്ന് വെള്ളം തുള്ളികളായി തറയിലേക്ക് വീഴുന്നു. അവൾ കിതച്ചുകൊണ്ട് ചുറ്റും നോക്കി. കടയിലിരുന്ന നാട്ടുകാർ അവളെ കൗതുകത്തോടെയും അല്പം സംശയത്തോടെയും നോക്കി. ഈ മലമുകളിൽ, ഇത്രയും മഴയത്ത്, ഒരു പെൺകുട്ടി തനിച്ച്? "ചേട്ടാ..." അവൾ ചന്ദ്രൻ ചേട്ടൻ്റെ നേരെ തിരിഞ്ഞു. ശബ്ദത്തിൽ വല്ലാത്തൊരു അലസതയും ഒപ്പം ധൈര്യവുമുണ്ടായിരുന്നു. "ഇവിടെ അടുത്തെവിടെയെങ്കിലും സ്റ്റേ കിട്ടുമോ? ഹോം സ്റ്റേയോ ലോഡ്ജോ അങ്ങനെ എന്തെങ്കിലും?" ചന്ദ്രൻ ചേട്ടൻ ഗ്ലാസ്സ് തുടക്കുന്നതിനിടയിൽ സഹതാപത്തോടെ തലയാട്ടി. "ഇല്ല മോളേ... സീസൺ അല്ലല്ലോ. ഉള്ള ഹോം സ്റ്റേകൾ ഒക്കെ അടച്ചിട്ടിരിക്കുവാ. പിന്നെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ഉണ്ട്, അതിപ്പോ കിട്ടില്ല. ബുക്കിംഗ് വേണം." "ഷിറ്റ്!" അവൾ അറിയാതെ പറഞ്ഞുപോയി. അവൾ ബാഗ് തോളിൽ നിന്ന് ഇറക്കി താഴെ വെച്ചു. നനഞ്ഞ മുടി കൈകൊണ്ട് പുറകോട്ട് വകഞ്ഞു മാറ്റി. അവളുടെ മുഖത്ത് നിരാശയുണ്ടെങ്കിലും, പേടി ലവലേശമില്ലായിരുന്നു. അത് സിദ്ധാർത്ഥ് ശ്രദ്ധിച്ചു. സാധാരണ ഗതിയിൽ അപരിചിതരെ കണ്ടാൽ മുഖം താഴ്ത്തുന്ന സിദ്ധാർത്ഥ്, പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് അവളെത്തന്നെ നോക്കിയിരുന്നു. "ഒരു ചായ. പിന്നെ കഴിക്കാൻ എന്താണുള്ളത്?" അവൾ ചോദിച്ചു. "പഴംപൊരി ഉണ്ട്. ചൂടാണ്." "എന്നാ രണ്ട് പഴംപൊരിയും ഒരു ചായയും എടുത്തോ. നല്ല കടുപ്പത്തിൽ." അവൾ നേരെ വന്നിരുന്നത് സിദ്ധാർത്ഥിൻ്റെ എതിരെയുള്ള ബെഞ്ചിലായിരുന്നു. ആ കടയിൽ ആകെ ഒഴിവുള്ളത് അവിടെ മാത്രമായിരുന്നു. അവൾ ഇരുന്നതും ഒരു കാറ്റടിച്ചതുപോലെ സിദ്ധാർത്ഥിന് തോന്നി. മഴയുടെയും, നനഞ്ഞ മണ്ണിൻ്റെയും, എന്തോ ഒരു കാട്ടുപൂവിൻ്റെയും ഗന്ധം അവളിലുണ്ടായിരുന്നു. അവൾ അവനെ ഗൗനിക്കാതെ, നനഞ്ഞ ഷൂസ് അഴിച്ചു വെച്ചു. പിന്നെ ബാഗിൽ നിന്ന് ഒരു ടവൽ എടുത്ത് തല തോർത്താൻ തുടങ്ങി. ഇടയ്ക്ക് അവൾ അവനെ നോക്കി. കണ്ണട വെച്ച്, ശാന്തനായി ഇരിക്കുന്ന ഒരു യുവാവ്. "ഹായ്," അവൾ വെറുതെ പറഞ്ഞു. "ഈ നാട്ടുകാരനാണോ?" സിദ്ധാർത്ഥ് ഞെട്ടി. അപരിചിതരോട് സംസാരിക്കാൻ അവന് എന്നും മടിയാണ്. അവൻ തലയാട്ടി. "അതെ." അപ്പോഴേക്കും ചന്ദ്രൻ ചേട്ടൻ പഴം പൊരിയും ചായവുമായി എത്തിയിരുന്നു. "ഈ മഴ എപ്പോ തോരും?" അവൾ പഴംപൊരി ആർത്തിപൂണ്ട് കഴിക്കുന്നതിനിടയിൽ ചോദിച്ചു. "തോരില്ല," സിദ്ധാർത്ഥ് പറഞ്ഞു. "ഇത് കർക്കിടകമാണ്. ഒരാഴ്ചയെങ്കിലും ഇങ്ങനെ പെയ്യും." അവൾ ചിരിച്ചു. "നല്ല കാര്യം. എനിക്ക് മഴ ഇഷ്ടമാണ്. പക്ഷേ കിടക്കാൻ ഒരിടം കിട്ടാത്തതാണ് പ്രശ്നം. ബസ് സ്റ്റോപ്പിൽ കിടക്കേണ്ടി വരുമോ ആവോ?" "തനിച്ച് യാത്ര ചെയ്യുകയാണോ?" സിദ്ധാർത്ഥ് ചോദിച്ചു. അവന് അത് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അതെ," അവൾ ചായ ഊതിക്കുടിച്ചു. "ഞാൻ ഗായത്രി. എനിക്ക് ഒരിടത്ത് അടങ്ങിയിരിക്കാൻ പറ്റില്ല. യാത്ര ചെയ്തുകൊണ്ടേയിരിക്കണം. പുതിയ സ്ഥലങ്ങൾ, പുതിയ മുഖങ്ങൾ... നിന്നാൽ ഞാൻ മരിച്ചുപോകും എന്ന് തോന്നും. എനിക്ക് വേരുകളില്ല, ചിറകുകളേ ഉള്ളൂ." അവൾ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട തിളക്കം സിദ്ധാർത്ഥിനെ അത്ഭുതപ്പെടുത്തി. അവൻ നേരെ തിരിച്ചാണ്. "കൊള്ളാല്ലോ വാക് പ്രയോഗം, എനിക്ക് നേരെ തിരിച്ചാണ്," സിദ്ധാർത്ഥ് മറുപടി പറഞ്ഞു. അവൻ എന്തിനാണ് അത് അവളോട് പറയുന്നതെന്ന് അവന് അറിയില്ലായിരുന്നു. "ഞാൻ ഈ ഗ്രാമം വിട്ട് പുറത്തുപോയിട്ട് വർഷങ്ങളായി. എനിക്ക് എൻ്റെ ഈ സുരക്ഷിതമായ ഇടം വിട്ട് പുറത്തുപോയാൽ ഭയമാണ്. ആൾക്കൂട്ടം, ബഹളം, പുതിയ സ്ഥലങ്ങൾ... അതെല്ലാം എന്നെ തളർത്തും. എനിക്ക് ഇവിടെ, ഈ മണ്ണിൽ വേരൂന്നി നിൽക്കുന്നതാണ് ഇഷ്ടം. എനിക്ക് ചിറകുകളില്ല." ഗായത്രി പഴംപൊരി കഴിക്കുന്നത് നിർത്തി അവനെ ഉറ്റുനോക്കി. "അതൊരു നല്ല കോമ്പിനേഷനാണല്ലോ. പറക്കാൻ ആഗ്രഹിക്കുന്നവളും, നിൽക്കാൻ ആഗ്രഹിക്കുന്നവനും." ആ വാചകത്തിൽ എന്തോ ഒരു മാന്ത്രികത ഉണ്ടായിരുന്നു. പുറത്ത് ഇടിമുഴങ്ങി. കറന്റ് പോയി. കടയ്ക്കുള്ളിൽ മെഴുകുതിരി വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ അവർ പരസ്പരം നോക്കിയിരുന്നു. രണ്ട് വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ളവർ. സമയം കടന്നുപോയി. മഴ കുറയുന്നില്ല. കട അടയ്ക്കാൻ സമയമായി. ഗായത്രിക്ക് പോകാൻ ഒരിടവുമില്ലെന്ന് വ്യക്തം. അവൾ ബാഗെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. "എങ്ങോട്ട് പോകും?" സിദ്ധാർത്ഥ് എഴുന്നേറ്റു. "അറിയില്ല. വല്ല അമ്പലത്തിൻ്റെ നടയിലോ മറ്റോ നോക്കാം," അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ ആ ചിരിയിൽ അല്പം ആശങ്കയുണ്ടായിരുന്നു. സിദ്ധാർത്ഥ് ഒരു നിമിഷം ആലോചിച്ചു. അവൻ്റെ യുക്തി അവനോട് മിണ്ടാതിരിക്കാൻ പറഞ്ഞു. പക്ഷേ അവൻ്റെ മനസ്സ് മറ്റൊന്നാണ് പറഞ്ഞത്. "എൻ്റെ വീട് ഇവിടെ അടുത്താണ്," സിദ്ധാർത്ഥ് പറഞ്ഞു. ശബ്ദത്തിൽ അല്പം മടിയുണ്ടായിരുന്നു. "വലിയ സൗകര്യങ്ങളൊന്നുമില്ല. പഴയ തറവാടാണ്. അവിടെ ഞാനും... എന്നെ നോക്കുന്ന ജാനകിയമ്മയും മാത്രമേ ഉള്ളൂ." അവൻ 'ജാനകിയമ്മ' എന്ന് എടുത്തു പറഞ്ഞത് അവൾക്ക് ധൈര്യം നൽകാനാണെന്ന് ഗായത്രിക്ക് മനസ്സിലായി. അവൾ അവനെ അടിമുടി ഒന്ന് നോക്കി. ആ കണ്ണുകളിൽ വഞ്ചനയില്ല. നിഷ്കളങ്കതയുണ്ട്. "ജാനകിയമ്മ വഴക്ക് പറയില്ലെങ്കിൽ ഞാൻ വരാം," അവൾ പറഞ്ഞു. "ഈ തണുപ്പത്ത് പുറത്ത് കിടന്നാൽ ഞാൻ ഐസ് കട്ടയായിപ്പോകും." "ജാനകിയമ്മയ്ക്ക് സന്തോഷമേ ഉണ്ടാവൂ," സിദ്ധാർത്ഥ് കുട നിവർത്തി. "വാ..." അവർ മഴയിലേക്ക് ഇറങ്ങി. സിദ്ധാർത്ഥിൻ്റെ വലിയ കറുത്ത കുടയ്ക്ക് കീഴിൽ, അവർ രണ്ടുപേരും ചേർന്നു നടന്നു. വഴിയിലെ ചെളിക്കുണ്ടുകൾ ഗായത്രി ചാടിക്കടക്കുമ്പോൾ സിദ്ധാർത്ഥ് വഴി കാണിച്ചുകൊടുത്തു. "തനിക്ക് പേടിയില്ലേ?" വഴിയിൽ വെച്ച് സിദ്ധാർത്ഥ് ചോദിച്ചു. "ഒരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ വീട്ടിലേക്ക് പോകാൻ?" ഗായത്രി ആ മഴയത്ത് ഉറക്കെ ചിരിച്ചു. "യാത്ര ചെയ്യുമ്പോൾ നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം എന്താണെന്നറിയോ? എല്ലാവരും നമ്മളെ ഉപദ്രവിക്കാൻ നടക്കുന്നവരല്ല. ലോകത്ത് നല്ല മനുഷ്യരാണ് കൂടുതൽ. പിന്നെ..." അവൾ അവനെ നോക്കി കണ്ണിറുക്കി, "തന്നെ കണ്ടാൽ ഒരു ഈച്ചയെ പോലും കൊല്ലാൻ പറ്റുമെന്ന് തോന്നുന്നില്ല." സിദ്ധാർത്ഥ് ചിരിച്ചുപോയി. വർഷങ്ങൾക്ക് ശേഷം അവൻ മനസ്സ് തുറന്ന് ചിരിക്കുകയായിരുന്നു. അവർ ഗേറ്റ് കടന്ന് മുറ്റത്തെത്തി. വീടിൻ്റെ ഉമ്മറത്ത് വിളക്കുമായി ജാനകിയമ്മ നിൽപ്പുണ്ടായിരുന്നു. നനഞ്ഞു കുതിർന്ന പെൺകുട്ടിയെയും സിദ്ധാർത്ഥിനെയും കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു. "ഇതാരാ സിദ്ധൂ...?" "ഇത് ഗായത്രി," സിദ്ധാർത്ഥ് പറഞ്ഞു. "വഴി തെറ്റിയതാണ്. ഇന്ന് ഇവിടെ നിൽക്കും." ജാനകിയമ്മയുടെ മുഖത്ത് ആദ്യം സംശയം വന്നെങ്കിലും, ഗായത്രിയുടെ നനഞ്ഞ കോലം കണ്ടപ്പോൾ അത് വാത്സല്യമായി മാറി. "അയ്യോ! കേറി വാ കുട്ടീ... ആകെ നനഞ്ഞല്ലോ." ആ രാത്രി, മഴ തോരാതെ പെയ്തു. പക്ഷേ സിദ്ധാർത്ഥിൻ്റെ വീടിനുള്ളിലെ തണുപ്പ് മാറി, അവിടെ പുതിയൊരു ചൂട് പടരാൻ തുടങ്ങിയിരുന്നു. ഒരിക്കലും ചേരില്ലെന്ന് കരുതിയ രണ്ട് വരികൾ, ഒരു ബിന്ദുവിൽ കൂട്ടിമുട്ടിയിരിക്കുന്നു.

സ്വർണ്ണക്കൂട്

(ഒരു വർഷം മുമ്പ്)

പ്രണയം ഒരു ലഹരിയാണ്, അത് യാഥാർത്ഥ്യങ്ങളെ മറയ്ക്കുന്ന ഒരു മൂടുപടമാണ്. എന്നാൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ആ മൂടുപടം അഴിഞ്ഞു വീഴുന്നു. ഗായത്രിയും സിദ്ധാർത്ഥും വിവാഹം കഴിച്ചില്ലെങ്കിലും, ഒരേ കൂരയ്ക്ക് കീഴിൽ ജീവിക്കാൻ തീരുമാനിച്ചപ്പോൾ, ഗായത്രി ചെയ്ത ആദ്യത്തെ കാര്യം തൻ്റെ 'ചിറകുകൾ' അഴിച്ചു വെക്കുക എന്നതായിരുന്നു. അവൾ തൻ്റെ മിലിറ്ററി ഗ്രീൻ ബാക്ക്പാക്ക്, അതിലെ അഴുക്കുപിടിച്ച ട്രക്കിംഗ് ഷൂസ്, പല രാജ്യങ്ങളിലെ വിസ പതിച്ച പാസ്‌പോർട്ട്, ഭൂപടങ്ങൾ... എല്ലാം ആ തറവാടിൻ്റെ മുകളിലെ നിലയിലുള്ള ഇരുണ്ട മുറിയിലെ അലമാരയിൽ പൂട്ടി വെച്ചു. താക്കോൽ സിദ്ധാർത്ഥിൻ്റെ കയ്യിൽ കൊടുക്കുമ്പോൾ അവൾ ചിരിക്കുകയായിരുന്നു. "ഇനി എനിക്ക് ഇതൊന്നും വേണ്ട സിദ്ധൂ. എൻ്റെ യാത്ര ഇവിടെ അവസാനിച്ചു." ആദ്യത്തെ കുറച്ചു മാസങ്ങൾ, ആ വാക്ക് സത്യമാണെന്ന് അവൾക്ക് തന്നെ തോന്നി. വയനാട്ടിലെ തണുപ്പും, സിദ്ധാർത്ഥിൻ്റെ കരുതലും അവളിലെ സഞ്ചാരിയെ ഉറക്കിക്കിടത്തി. സിദ്ധാർത്ഥ് സ്കൂളിൽ പോയിക്കഴിഞ്ഞാൽ, ജാനകിയമ്മയുടെ കൂടെ അവൾ അടുക്കളയിൽ കൂടും. അവൾക്ക് പാചകം അറിയില്ലായിരുന്നു. പക്ഷേ, സിദ്ധാർത്ഥിന് ഇഷ്ടപ്പെട്ട സാമ്പാർ ഉണ്ടാക്കാൻ അവൾ കഷ്ടപ്പെട്ട് പഠിച്ചു. കറികൾക്ക് ഉപ്പ് കൂടുമ്പോഴും, ചോറ് കുഴഞ്ഞുപോകുമ്പോഴും സിദ്ധാർത്ഥ് അത് സ്നേഹത്തോടെ കഴിക്കുന്നത് കാണുമ്പോൾ അവൾക്ക് തോന്നി, "ഇതാണ് സന്തോഷം. ഇതാണ് ജീവിതം." വൈകുന്നേരങ്ങളിൽ അവർ പുഴയോരത്ത് പോയിരിക്കും. സിദ്ധാർത്ഥ് സ്കൂളിലെ കാര്യങ്ങൾ പറയും, അയാൾ ഒരു കണക്ക് അധ്യാപകൻ ആയിരുന്നു. കണക്കിലെ സമവാക്യങ്ങളെക്കുറിച്ചും, വികൃതികളായ കുട്ടികളെക്കുറിച്ചും അവൻ വാചാലനാകും. ഗായത്രി അതെല്ലാം കൗതുകത്തോടെ കേട്ടിരിക്കും. ഇടയ്ക്ക് അവൾ പാട്ടു പാടും. അവളുടെ ശബ്ദം പുഴയുടെ ഒഴുക്കിനൊപ്പം ലയിക്കും. പക്ഷേ, ഉള്ളിൻ്റെയുള്ളിൽ ഗായത്രി അഭിനയിക്കുകയായിരുന്നു എന്നൊരു തോന്നൽ ഇടയ്ക്കിടെ അവളെ അലട്ടി. ഒരു കാട്ടുപക്ഷി, വളർത്തുകിളിയാകാൻ ശ്രമിക്കുന്ന ദയനീയമായ അഭിനയം. മാസങ്ങൾ കടന്നുപോയി. മഴ മാറി മഞ്ഞ് വന്നു. സിദ്ധാർത്ഥിൻ്റെ ജീവിതത്തിന് ഒരു താളമുണ്ടായിരുന്നു. അത് ഒരു ക്ലോക്കിൻ്റെ സൂചി പോലെ കൃത്യമാണ്. രാവിലെ 6 മണിക്കു എഴുന്നേൽക്കുന്നു. 7 മണിക്കു പത്രം വായന. 8 മണിക്കു സ്കൂളിലേക്ക്. വൈകുന്നേരം 5 മണിക്കു തിരിച്ചെത്തുന്നു. രാത്രി 10 മണിക്കു ഉറക്കം. ഈ കൃത്യത, തുടക്കത്തിൽ ഗായത്രിക്ക് സുരക്ഷിതത്വമായി തോന്നിയിരുന്നു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ യാത്രകളിൽ നിന്ന് വന്ന അവൾക്ക്, നാളെ എന്ത് സംഭവിക്കും എന്നറിയാവുന്ന ഈ ജീവിതം ഒരാശ്വാസമായിരുന്നു. എന്നാൽ പതിയെ, ആ കൃത്യത അവളെ അസ്വസ്ഥയാക്കാൻ തുടങ്ങി. ഒരു ചൊവ്വാഴ്ച രാവിലെ. സിദ്ധാർത്ഥ് സ്കൂളിൽ പോയി. ജാനകിയമ്മ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു. ഗായത്രി ആ വലിയ വീട്ടിൽ തനിച്ചായി. അവൾ ഉമ്മറത്ത് വന്നിരുന്നു. ചുറ്റും കനത്ത നിശബ്ദത. എത്ര നിശബ്ദമെന്നാൽ, മുറ്റത്തെ മാവിൽ നിന്ന് ഒരു ഇല വീഴുന്ന ശബ്ദം പോലും വലിയൊരു സ്ഫോടനം പോലെ അവൾക്ക് തോന്നി. അവൾക്ക് ഒന്നും ചെയ്യാനില്ല. വായിക്കാൻ പുസ്തകങ്ങളുണ്ട്, പക്ഷേ അക്ഷരങ്ങളിൽ ശ്രദ്ധ നിൽക്കുന്നില്ല. ടിവി വെച്ചു നോക്കി, പക്ഷേ വാർത്തകൾക്ക് അർത്ഥമില്ലെന്ന് തോന്നി. അവൾക്ക് സമയം കൊല്ലാൻ കഴിയുന്നില്ല. ഓരോ നിമിഷവും മണിക്കൂറുകൾ പോലെ നീളുന്നു. "ഇന്ന് ചൊവ്വ... നാളെ ബുധൻ... പിന്നെ വ്യാഴം..." അവൾ വിരലുകൾ മടക്കി എണ്ണി. എല്ലാ ദിവസവും ഒരേപോലെയാണ്. ഒരു മാറ്റവുമില്ല. ഒരു അത്ഭുതവുമില്ല. വഴിയിൽ കാണുന്ന പുതിയ കാഴ്ചകളില്ല. "ഞാൻ എന്തിനാണ് ഇവിടെ നിൽക്കുന്നത്?" ആ ചോദ്യം ആദ്യമായി അവളുടെ മനസ്സിൽ ഒരു വിഷവിത്തുപോലെ മുളച്ചു. അന്ന് വൈകുന്നേരം സിദ്ധാർത്ഥ് വന്നപ്പോൾ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. "എന്ത് പറ്റി ഗായത്രീ? പനിയുണ്ടോ?" അവൻ നെറ്റിയിൽ കൈ വെച്ചു നോക്കി. "ഏയ്, ഒന്നുമില്ല. വെറുതെ..." അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിക്ക് തിളക്കമില്ലായിരുന്നു. ആറാം മാസം. ഗായത്രിയുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. രാത്രിയിൽ സിദ്ധാർത്ഥ് ഗാഢമായി ഉറങ്ങുമ്പോൾ, അവൾ എഴുന്നേറ്റ് ജനലിനരികിൽ ചെന്നു നിൽക്കും. ദൂരെ ഹൈവേയിലൂടെ പോകുന്ന ലോറികളുടെയും ബസ്സുകളുടെയും മങ്ങിയ വെളിച്ചം അവൾക്ക് കാണാം. ആ വെളിച്ചങ്ങൾ അവളെ വിളിക്കുന്നതുപോലെ തോന്നും. "വാ... ഇറങ്ങി വാ..." കാറ്റ് മരച്ചില്ലകളെ ഉലയ്ക്കുന്നത്, അവളെ മാടിവിളിക്കുന്നത് പോലെയാണ്. ഒരു ദിവസം അവൾ ജാനകിയമ്മയോട് ചോദിച്ചു, "ജാനകി അമ്മ, ഇവിടെ എപ്പോഴും ഇങ്ങനെയാണോ? ആരും വരാറില്ലേ? ബഹളമൊന്നുമില്ലേ?" ജാനകിയമ്മ ചിരിച്ചു. "ഇവിടെ ഇങ്ങനെയാ മോളേ. സിദ്ധുവിന് ഒച്ചപ്പാടൊന്നും ഇഷ്ടമല്ല. അവന് ശാന്തതയാ ഇഷ്ടം. അതാ ഞങ്ങളാരും അധികം സംസാരിക്കാത്തത്." ആ 'ശാന്തത' ഗായത്രിക്ക് ഒരു ശവപ്പറമ്പിൻ്റെ മൂകതയായി മാറി. സിദ്ധാർത്ഥിൻ്റെ സ്നേഹം അവളെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകളായി അവൾക്ക് അനുഭവപ്പെട്ടു തുടങ്ങി. അവൻ ഓരോ തവണ "നീ കഴിച്ചോ?", "നീ ഓക്കേ അല്ലേ?" എന്ന് ചോദിക്കുമ്പോഴും, അവൾക്ക് ദേഷ്യം വന്നു തുടങ്ങി. ആ കരുതലിൽ അവൾ ശ്വാസം മുട്ടുകയായിരുന്നു. അവൾ സിദ്ധാർത്ഥിനോട് പറയാൻ ശ്രമിച്ചു. "നമുക്ക് എവിടേക്കെങ്കിലും ഒന്ന് പോയാലോ സിദ്ധൂ? ഒരു രണ്ട് ദിവസത്തെ ട്രിപ്പ്?" സിദ്ധാർത്ഥ് മടിയോടെ തലയാട്ടി. "ഇപ്പോ സ്കൂളിൽ പരീക്ഷാ സമയമല്ലേ ഗായത്രീ... അത് കഴിയട്ടെ. മാത്രമല്ല, നിനക്കറിയില്ലേ എനിക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന്." അവൾ പിന്നെ ചോദിച്ചില്ല. അവൻ മാറില്ലെന്ന് അവൾക്കറിയാം. അവന് അവൻ്റെ വേരുകൾ വിട്ട് പോകാനാവില്ല. അവൾക്ക് അവളുടെ ചിറകുകൾ മടക്കിവെക്കാനും ആവുന്നില്ല. ആ ദിവസം. സമയം ഉച്ചയ്ക്ക് രണ്ട് മണി. വെയിലിന് നല്ല ചൂടുണ്ട്. കാറ്റില്ലാത്തതുകൊണ്ട് മരങ്ങൾ അനങ്ങാതെ നിൽക്കുന്നു. പ്രകൃതി മുഴുവൻ ശ്വാസമടക്കി പിടിച്ചു നിൽക്കുന്നത് പോലെ. ഗായത്രി ഹാളിൽ നടക്കുകയായിരുന്നു. പത്ത് ചുവട് മുന്നോട്ട്. പത്ത് ചുവട് പുറകോട്ട്. അതൊരു ജയിലിലെ തടവുകാരിയുടെ നടത്തം പോലെയായിരുന്നു. അവളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ട്രെയിനിൻ്റെ കൂവൽ കേട്ടതുപോലെ അവൾക്ക് തോന്നി. "ട്രെയിൻ!" അവൾ ജനലിലേക്ക് ഓടി. പക്ഷേ പുറത്ത് ഒന്നുമില്ല. വയനാട്ടിൽ ട്രെയിനില്ലെന്ന് അവൾക്ക് ഓർമ്മ വന്നത് അപ്പോഴാണ്. അത് അവളുടെ മനസ്സിൻ്റെ തോന്നലായിരുന്നു. ഭ്രാന്തിൻ്റെ ആദ്യത്തെ ലക്ഷണം. അവൾക്ക് ഭയം തോന്നി. താൻ ഇവിടെത്തന്നെ നിന്നാൽ, ഈ നാലു ചുമരുകൾക്കുള്ളിൽ കിടന്ന് താൻ ഭ്രാന്തിയായിപ്പോകുമെന്ന് അവൾക്ക് തോന്നി. "എനിക്ക് പോണം... എനിക്ക് പോണം..." അവൾ ശബ്ദമുണ്ടാക്കി പിറുപിറുത്തു. ഹാളിലെ ചുമരിൽ തൂക്കിയിട്ടിരുന്ന ആ വലിയ ലോക ഭൂപടം. അതിലെ നീല കടലുകളും, പല നിറത്തിലുള്ള രാജ്യങ്ങളും അവളെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.'നീ വലിയ സഞ്ചാരിയാണെന്നല്ലേ പറഞ്ഞത്? എന്നിട്ട് നീ എവിടെയാ ഇപ്പോൾ? ഈ മലമുകളിൽ, ഒരു അവൻ്റെ ഷർട്ടും ഇട്ട്, അടുക്കളപ്പണിയും ചെയ്ത്, സ്വയം നഷ്ടപ്പെട്ട്...' ആ ഭൂപടം സംസാരിക്കുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ നിയന്ത്രണം വിട്ടു. തലച്ചോറിൽ രക്തം ഇരച്ചു കയറി. അവൾ ഓടിച്ചെന്ന് ആ ഭൂപടത്തിൽ പിടിച്ചു. "മിണ്ടരുത്... നിർത്തൂ..." അവൾ ആ ഭൂപടം വലിച്ചു കീറി. കടലാസ് കീറുന്ന ശബ്ദം ആ നിശബ്ദതയെ കീറിമുറിച്ചു. അവൾ അത് നിലത്തിട്ട് ചവിട്ടി. പിന്നെയും പിന്നെയും അത് വലിച്ചു കീറി കഷ്ണങ്ങളാക്കി. അവൾ നിലത്തിരുന്ന് കിതച്ചു. കണ്ണുനീർ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നില്ല, പകരം തൊണ്ടയിൽ നിന്നൊരു ഞരക്കം മാത്രം പുറത്തുവന്നു. വൈകുന്നേരം അഞ്ച് മണി. സ്കൂൾ വിട്ട് സിദ്ധാർത്ഥ് പടി കടന്നു വരുമ്പോൾ, ഉമ്മറത്ത് പതിവില്ലാത്ത ഒരു ശൂന്യത അവന് അനുഭവപ്പെട്ടു. അവൻ പേടിയോടെ അകത്തേക്ക് കയറി. ഹാളിലെ കാഴ്ച കണ്ട് അവൻ തറഞ്ഞുനിന്നു. കീറിക്കളഞ്ഞ ഭൂപടത്തിന് നടുവിൽ, മുട്ടുകുത്തിയിരുന്ന് വിറയ്ക്കുന്ന ഗായത്രി. അവളുടെ മുടി അഴിഞ്ഞുലഞ്ഞിരുന്നു. കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. അവൻ ബാഗ് വലിച്ചെറിഞ്ഞ് ഓടിവന്ന് അവളെ തൊട്ടു. "ഗായത്രീ... എന്ത് പറ്റി? ആരെങ്കിലും വന്നോ?" അവൾ പെട്ടെന്ന് അവനെ തള്ളിമാറ്റി. ആ തള്ളലിൽ അത്രയും നാൾ അവൾ അടക്കി വെച്ചിരുന്ന സങ്കടവും ദേഷ്യവും മുഴുവൻ ഉണ്ടായിരുന്നു. സിദ്ധാർത്ഥ് വേച്ചുപോയി ഭിത്തിയിൽ ഇടിച്ചു. അവൾ എഴുന്നേറ്റ് നിന്ന് അലറി. "ആരും വന്നതല്ല സിദ്ധൂ! ആരും വരാത്തതാണ് പ്രശ്നം! ഇവിടെ ആരും വരില്ല... ഒന്നും സംഭവിക്കില്ല... ഇവിടെ സമയം പോലും അനങ്ങുന്നില്ല!" അവൾ നെഞ്ചിൽ കൈ വെച്ചു. "എനിക്ക് ശ്വാസം മുട്ടുന്നു... ഇവിടെ... ഇവിടെ ശവപ്പറമ്പ് പോലെ നിശബ്ദമാണ്. എനിക്ക് വണ്ടികളുടെ ശബ്ദം കേൾക്കണം. എനിക്ക് പൊടിയും പുകയും വേണം. എനിക്ക് തിരക്ക് വേണം. ഞാനിവിടെ കുഴിച്ചുമൂടപ്പെട്ടതുപോലെയാണ്. നിൻ്റെ ഈ സ്നേഹം... നിൻ്റെ ഈ കരുതൽ... അതെല്ലാം എന്നെ കൊല്ലുകയാണ്." അവൾ കരഞ്ഞുകൊണ്ട് തറയിലിരുന്നു. "എനിക്ക് നിന്നോട് ദേഷ്യമില്ല സിദ്ധൂ... പക്ഷേ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ഞാൻ ഞാനല്ലാതായി മാറുന്നു. അത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല." സിദ്ധാർത്ഥ് തകർന്നുപോയി. അവൻ തറയിൽ ചിതറിക്കിടക്കുന്ന ഭൂപടത്തിൻ്റെ കഷ്ണങ്ങളിലേക്ക് നോക്കി. യൂറോപ്പും ഏഷ്യയും ആഫ്രിക്കയും കീറിപ്പറിഞ്ഞു കിടക്കുന്നു. അവൻ അവളെ സ്നേഹിക്കുകയായിരുന്നില്ല, മറിച്ച് തളച്ചിടുകയായിരുന്നു എന്ന് അവൻ ആ നിമിഷം തിരിച്ചറിഞ്ഞു. ഒരു ദേശാടനക്കിളിയെ സ്വർണ്ണക്കൂശിലിട്ടാൽ, അതിന് വേണ്ടത് സ്വർണ്ണമല്ല, ആകാശമാണെന്ന് അവൻ വൈകിപ്പോയി മനസ്സിലാക്കാൻ. അവൻ മെല്ലെ അടുത്ത് ചെന്ന്, വിറയ്ക്കുന്ന അവളെ ചേർത്തുപിടിച്ചു. ഇത്തവണ അവൾ തള്ളിമാറ്റിയില്ല. അവൾ അവൻ്റെ നെഞ്ചിൽ ചാരി ഏങ്ങിക്കരഞ്ഞു. ആ കരച്ചിൽ അവരുടെ ബന്ധത്തിൻ്റെ മരണമൊഴിയായിരുന്നു.

പലായനം

(ആറ് മാസം മുമ്പ്)

ഗായത്രിക്ക് വേണ്ടി മാറാൻ സിദ്ധാർത്ഥ് തീരുമാനിച്ചു. അതൊരു വലിയ തീരുമാനമായിരുന്നു. "നമുക്ക് പോകാം. ബാംഗ്ലൂരിലോ മുംബൈയിലോ എവിടെയെങ്കിലും. ഞാൻ വരാം. നിനക്ക് ഇഷ്ടമുള്ളിടത്ത് നമുക്ക് ജീവിക്കാം." ഗായത്രിക്ക് വിശ്വസിക്കാനായില്ല. "നീ സീരിയസ് ആണോ സിദ്ധൂ? നിൻ്റെ സ്കൂൾ? നിൻ്റെ വീട്?"
"നീയാണ് എനിക്ക് വലുത്," അവൻ അവളുടെ ചോദ്യത്തിൽ ഇടങ്കോലിട്ടു പറഞ്ഞു. അവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. തിരക്കുള്ള പ്ലാറ്റ്‌ഫോം. അനൗൺസ്‌മെന്റുകളുടെ കാതടപ്പിക്കുന്ന ശബ്ദം. ആളുകൾ തിക്കിത്തിരക്കുന്നു. വിയർപ്പിൻ്റെയും, പഴകിയ ഭക്ഷണത്തിൻ്റെയും, പിന്നെ ഏന്തിൻ്റെയോക്കയോ മണം കലർന്ന വായു. ട്രെയിൻ വരാറായപ്പോൾ സിദ്ധാർത്ഥിൻ്റെ മുഖം വിളറി വെളുത്തു. അവൻ്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. നെഞ്ചിൽ ആരോ വലിയൊരു പാറ എടുത്തു വെച്ചതുപോലെ. വായു കിട്ടുന്നില്ല. കണ്ണുകൾക്ക് മുൻപിൽ എല്ലാം കറങ്ങുന്നു. ആളുകളുടെ ശബ്ദം ഒരു വലിയ ഇരമ്പലായി മാറുന്നു. "സിദ്ധൂ?" ഗായത്രി വിളിച്ചു. അവളുടെ ശബ്ദം അവന് വളരെ ദൂരെ നിന്നെന്ന പോലെയാണ് കേട്ടത്. അവന് മറുപടി പറയാൻ കഴിഞ്ഞില്ല. അവൻ തൻ്റെ ഷിർട്ടിൻ്റെകോളറിൽ പിടിച്ചു വലിച്ചു. വിയർപ്പുകൊണ്ട് ശരീരം കുളിച്ചു. അവൻ്റെ 'സേഫ് സോൺ' വിട്ടുപോയതിൻ്റെ പാനിക് അറ്റാക്ക്. ട്രെയിൻ വന്നു നിന്നു. വാതിലുകൾ തുറന്നു. ആളുകൾ തിരക്കിട്ട് കയറുന്നു. ഗായത്രി ട്രെയിനിലേക്ക് കയറാൻ ആഞ്ഞു. പക്ഷെ സിദ്ധാർത്ഥ് അനങ്ങിയില്ല. അവൻ അവിടെത്തന്നെ തറഞ്ഞു നിന്നു. ഒരു പ്രതിമ പോലെ. "സിദ്ധൂ, വാ... ട്രെയിൻ പോകും," ഗായത്രി കൈ നീട്ടി. സിദ്ധാർത്ഥ് നിസ്സഹായമായി അവളെ നോക്കി. ആ കണ്ണുകളിൽ മരണം കണ്ടവൻ്റെ ഭയമായിരുന്നു. അവന് കാല് അനക്കാൻ പോലുമാകുന്നില്ല. ട്രെയിൻ വിട്ടു. ഗായത്രി കയറിയില്ല. അവൾ തിരികെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി. അവൾ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു. പ്ലാറ്റ്‌ഫോമിലെ അഴുക്കിൽ മുട്ടുകുത്തിയിരുന്ന് അവൻ ഛർദ്ദിച്ചു. ആളുകൾ അവരെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. "സോറി... സോറി ഗായത്രി..." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു. "എന്നെക്കൊണ്ട് പറ്റുന്നില്ല. ഞാൻ ശ്രമിച്ചു... പക്ഷേ..." ഗായത്രി അവൻ്റെ മുടിയിൽ തലോടി. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. "സാരമില്ല സിദ്ധൂ... സാരമില്ല." അവൾക്കറിയാമായിരുന്നു, അവനെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്, വെള്ളത്തിൽ നിന്ന് മീനിനെ കരയിലിടുന്നത് പോലെയാണെന്ന്. അവൻ പിടഞ്ഞു മരിക്കും. രണ്ടുപേർക്കും അവരുടേതായ ലോകമുണ്ട്. ആ ലോകങ്ങൾ തമ്മിൽ ചേരില്ല. അതൊരു ക്രൂരമായ സത്യമായിരുന്നു.

സമാന്തരങ്ങൾ

(ഇന്നലെ രാത്രി)

ആ രാത്രി അവർ ഉറങ്ങിയില്ല. വീടിൻ്റെ ടെറസിൽ, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് താഴെ അവർ കിടന്നു. നാളെ പിരിയണം. അത് തീരുമാനിച്ചു കഴിഞ്ഞു. "നമ്മൾ പരാജയപ്പെട്ടോ സിദ്ധൂ?" ഗായത്രി ചോദിച്ചു. സിദ്ധാർത്ഥ് കുറച്ചുനേരം മൗനമായി കിടന്നു. പിന്നെ പറഞ്ഞു, "ഇല്ല. നമ്മൾ ജയിക്കുകയാണ് ചെയ്യുന്നത്. ഭൂരിഭാഗം ആളുകളും സമൂഹത്തെ പേടിച്ച്, വെറുപ്പോടെ ഒരുമിച്ച് ജീവിക്കും. നമ്മൾ സ്നേഹത്തോടെ പിരിയുന്നു. നോക്ക് ഗായത്രി, സ്നേഹം എന്നത് സ്വന്തമാക്കലല്ല. നമ്മൾ രണ്ടുപേരും രണ്ട് വഴികളിലൂടെ സഞ്ചരിക്കേണ്ടവരാണ്." "നമുക്ക് അഡ്ജസ്റ്റ് ചെയ്തൂടെ?" അവൾ ചോദിച്ചു. ശബ്ദത്തിൽ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. "അഡ്ജസ്റ്റ്മെന്റ് അല്ല പ്രണയം," സിദ്ധാർത്ഥ് ഉറപ്പിച്ചു പറഞ്ഞു. "ഞാൻ നിനക്ക് വേണ്ടി എൻ്റെ വേരുകൾ മുറിച്ചാൽ, ഞാൻ ഞാനല്ലാതാകും. നീ എനിക്ക് വേണ്ടി നിൻ്റെ ചിറകുകൾ ഒതുക്കിയാൽ, നീ നീയല്ലാതാകും. പിന്നെ നമ്മൾ സ്നേഹിക്കുന്നത് രണ്ട് അപരിചിതരെ ആയിരിക്കും. കുറച്ചു കഴിയുമ്പോൾ നമ്മൾ പരസ്പരം കുറ്റപ്പെടുത്തും. 'നീ കാരണം എൻ്റെ ജീവിതം പോയി' എന്ന് നമ്മൾ പറയും. അത് വേണോ?" ഗായത്രി ഇല്ലെന്ന് തലയാട്ടി. "വേണ്ട. എനിക്ക് നിന്നെ വെറുക്കാൻ വയ്യ. എനിക്ക് നിന്നെ സിദ്ധുവായിട്ട് തന്നെ ഓർമ്മിക്കണം." "അതുകൊണ്ട്, നമ്മൾ സ്നേഹത്തോടെ പിരിയുന്നു. ഭൂപടത്തിൽ ഇല്ലാത്ത ഒരിടത്ത്, നമ്മുടെ മനസ്സിനുള്ളിൽ, നമ്മൾ എപ്പോഴും ഒന്നിച്ചായിരിക്കും. ആ ഇടത്തിൽ പാസ്‌പോർട്ടോ വിസയോ ഒന്നും വേണ്ട." അതൊരു തത്വശാസ്ത്രമായിരുന്നില്ല. അതായിരുന്നു അവരുടെ യാഥാർത്ഥ്യം. അവർ പരസ്പരം കൈകോർത്തു പിടിച്ചു. ആ രാത്രിക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

യാത്രയയപ്പ്

(ഇപ്പോൾ)

കേക്ക് കഴിച്ചു കഴിഞ്ഞ് അവർ തിരിച്ചിറങ്ങി. ബസ് സ്റ്റോപ്പിൽ ബസ് വന്നു നിൽക്കുമ്പോൾ ചുറ്റും ഇരുട്ട് പരന്നിരുന്നു. ബസ്സിൻ്റെ ഹെഡ്‌ലൈറ്റ് മഞ്ഞിൽ തുളച്ചുകയറുന്നു. ഗായത്രി ബാഗ് തോളിലിട്ടു. അവൾ സിദ്ധാർത്ഥിന് നേരെ തിരിഞ്ഞു. അവസാനമായി ഒരു ചുംബനം? ഒരു ആലിംഗനം? അവർ അതൊന്നും ചെയ്തില്ല. അത് ചെയ്താൽ ആ നിമിഷം അവർക്ക് പിരിയാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. ശരീരത്തിൻ്റെ ഭാഷയേക്കാൾ വലുതായിരുന്നു അവരുടെ മൗനത്തിൻ്റെ ഭാഷ. "നിൻ്റെ മരുന്ന് കഴിക്കാൻ മറക്കരുത്," ഗായത്രി ഓർമ്മിപ്പിച്ചു. ഒരു അമ്മ കുട്ടിയോട് പറയുന്നതുപോലെ. "നിൻ്റെ യാത്രകളിൽ സൂക്ഷിക്കണം. ഇടയ്ക്ക് എവിടെയെങ്കിലും ഒന്ന് നിൽക്കണം," സിദ്ധാർത്ഥ് മറുപടി നൽകി. അവൾ ബസ്സിൽ കയറി. ജനലിനരികിൽ ഇരുന്നു. ബസ്സിൻ്റെ എൻജിൻ ഇരമ്പി. ഗായത്രിക്ക് ആ ശബ്ദം സംഗീതം പോലെ തോന്നി. അവളുടെ കാലുകൾക്ക് താഴെ വിറയൽ അനുഭവപ്പെട്ടു. ചലനം. അത് അവൾക്ക് ജീവൻ നൽകി. അവളുടെ രക്തം സിരകളിൽ ഓടാൻ തുടങ്ങി. ബസ് നീങ്ങിത്തുടങ്ങി. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. സിദ്ധാർത്ഥ് അവിടെത്തന്നെ നിൽക്കുന്നു. അനങ്ങാതെ. ജീപ്പിൻ്റെ മങ്ങിയ വെളിച്ചത്തിൽ ഒരു ശില്പം പോലെ. അവൻ്റെ ചുറ്റും കോടമഞ്ഞ് നിറയുന്നു. അവൻ കൈ വീശിയില്ല. വെറുതെ നോക്കി നിന്നു. ബസ് ദൂരേക്ക് പോകുന്തോറും അവൻ ഒരു ചെറിയ ബിന്ദുവായി മാറി. ഒടുവിൽ മഞ്ഞിൽ മാഞ്ഞുപോയി. ഗായത്രി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. അവളുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിനൊപ്പം വല്ലാത്തൊരു സ്വാതന്ത്ര്യവും അവൾ അനുഭവിക്കുന്നുണ്ടായിരുന്നു. ചിറകുകൾ തിരിച്ചുകിട്ടിയ പക്ഷിയെപ്പോലെ. അവൾ അവനെ മോചിപ്പിച്ചു. അവൻ അവളെയും. സിദ്ധാർത്ഥ് തിരികെ തൻ്റെ ജീപ്പിലേക്ക് നടന്നു. അവൻ സ്റ്റിയറിങ്ങിൽ തല വെച്ച് കുറച്ചുനേരം ഇരുന്നു. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു. ചുറ്റും കാടിൻ്റെ നിശബ്ദത. അവന് പ്രിയപ്പെട്ട നിശബ്ദത. പക്ഷെ ഇന്ന് അതിന് വല്ലാത്തൊരു ശൂന്യതയുണ്ട്. അവൻ ആകാശം നോക്കി. എവിടെയോ ഒരു വിമാനം പറന്നുപോകുന്നതിൻ്റെ മിന്നുന്ന വെളിച്ചം കാണാം. അവൻ ചിരിച്ചു. കണ്ണുകൾ നിറഞ്ഞിരുന്നു. "പറക്കൂ ഗായത്രി... ലോകം മുഴുവൻ പറക്കൂ. എവിടെയെങ്കിലും, ആരെങ്കിലും നിനക്കായി ഒരിടത്ത് കാത്തുനിൽപ്പുണ്ട് എന്ന ധൈര്യത്തിൽ, നീ പറക്കൂ." ജീപ്പ് മഞ്ഞിലൂടെ സാവധാനം മുന്നോട്ട് നീങ്ങി. ഭൂപടത്തിൽ രേഖപ്പെടുത്താത്ത വഴികളിലൂടെ അവരുടെ യാത്ര തുടർന്നുകൊണ്ടേയിരിക്കും. ഒരേ ആകാശത്തിന് കീഴിൽ, എന്നാൽ രണ്ട് വ്യത്യസ്ത ലോകങ്ങളിൽ. (അവസാനിച്ചു)